Showing posts with label പുതുകാല പ്രവാചകന്‍. Show all posts
Showing posts with label പുതുകാല പ്രവാചകന്‍. Show all posts

Saturday, June 13, 2009

വാക്കുകള്‍ കോടികള്‍ വിഴുങ്ങുമ്പോള്‍

കാണാനില്ല ലാവലിന്‍ തന്ന 12,01,364 കനേഡിയന്‍ ഡോളറും 210 കട്ടിലുകളും
എന്ന പോസ്‌റ്റിനുള്ള കമന്റ്‌

മലയാളിയുടെ സാമാന്യമായ പെരുമാറ്റ രീതികളുടെ ഒരു ചെറു മാതൃക തന്നെയാണ്‌ ചില മലയാളം ബ്ലോഗര്‍മാരുടെ ഇടപെടലുകളും. പൊതുവെ പറയുമ്പോള്‍ വിദ്യാഭ്യാസമോ, പക്വതയോ, ബോധമോ വര്‍ഗ്ഗസ്വഭാവമോ (തൊഴിലെടുക്കുന്നവന്റെ) അതിന്റെയൊക്കെ നന്മയോ ജനാധിപത്യബോധമോ ഒന്നും ഇവിടെ നിഴലിച്ചു കാണില്ല. -ജനാധിപത്യപരമായ സമീപനങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താവുന്ന ഒരിടമായിട്ടുകൂടി- മലയാളിയുടെ വിഭജിതമായ, പ്രാകൃതമായ (ജാതീയമെന്നു തോന്നുന്ന സ്വഭാവങ്ങള്‍ അവലംഭിക്കുന്ന) ധാരണകളോട്‌ അള്ളിപ്പിടിച്ചുകിടന്നുകൊണ്ടുതന്നെയുള്ള ചില സാമൂഹിക പെരുമാറ്റ രീതികള്‍ തന്നെ ഇവയും. ഒരു പക്ഷേ, അടിയുറച്ച ഒരു സംസ്‌കാരമോ, വേരോട്ടമോ അവകാശപ്പെടാനില്ലാത്ത, മലയാളിയുടെ പ്രാകൃതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഉള്ള പെട്ടെന്നുള്ള ഒരു എടുത്തുചാട്ടത്തിന്റെ ഹാംഗ്‌ഓവാര്‍ കൊണ്ടാവാം ഇത്‌ ഇങ്ങിനെ സംഭവിക്കുന്നത്‌.

കൊലപാതകിയായ ശങ്കരാചാര്യര്‍ക്കുവേണ്ടി (ബിജെപിയുടെ "ഭാരത്‌ ബന്ദ്‌" എപ്പോഴും കേരളത്തിലും ജമ്മുവിലും മാത്രം), പെണ്‍വാണിഭക്കാരനായ നേതാവിനുവേണ്ടി, അഭയയുടെ കൊലപാതകികള്‍ക്കുവേണ്ടി.. അങ്ങിനെ അങ്ങിനെ.... ഇപ്പോഴിതാ കമ്മ്യൂണിസ്‌റ്റ്‌ അഴിമതി നേതാവിന്‌ വേണ്ടി (കമ്മ്യൂണിസ്‌റ്റുകാരന്‌ "നേതാവില്ല സഖാവേ" ഉള്ളൂ എന്നത്‌ ഒരു ചിതലെടുത്ത പ്രയോഗം)

ഒരു പക്ഷേ, കാര്യസാദ്ധ്യത്തിനുള്ള വല്ലാത്ത നന്ദിപ്രയോഗം, അല്ലെങ്കില്‍ ചില മതവിശ്വാസങ്ങള്‍പോലെ ആഴത്തിലുള്ള അടിമത്വബോധം, അല്ലാതെ മനുഷ്യര്‍ക്കിങ്ങിനെ ന്യായീകരിക്കാന്‍ കഴിയില്ല.

പിന്നെ, ലാവ്‌ലിന്‍ പണത്തിന്റെ കാര്യം. ഒരു പക്ഷേ, പോളിറ്റ്‌ബ്യൂറോവരെ വിഹിതമെത്തിക്കഴിഞ്ഞിരിക്കും. പാര്‍ട്ടി വരുമാനത്തിന്റെ കണക്കെടുക്കട്ടെ. പിന്നെ ഫാരിസ്‌ അബൂബക്കര്‍മാരുടെ ഡിമാറ്റ്‌ അക്കൗണ്ടുകളുടെ കണക്കും, ബിനാമി വിഹിതങ്ങളും.

ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ "രാഷ്ട്രീയമായി നേരിടും" എന്ന പ്രയോഗം പിന്നെ പാര്‍ട്ടി വിഴുങ്ങി. ഇപ്പോഴിതാ ഗവര്‍ണര്‍ക്കെതിരെ വാചകോലാഹലങ്ങള്‍. എന്തൊരു ഭരണഘടനാ സ്‌നേഹം ! . അതും തണുത്തത്‌ അഡ്വക്കറ്റ്‌ ജനറലിന്റെ റക്കമന്റേഷനില്‍ ഗവര്‍ണര്‍ക്ക്‌ സ്വയം തീരുമാനമെടുക്കാമെന്ന വാചകം വായിച്ചപ്പോള്‍... നടക്കട്ടെ... നടക്കട്ടെ .....

Friday, February 6, 2009

ലവ്‌ലിന്‍ കരാര്‍ ബ്ലോഗില്‍

ലവ്‌ലിന്‍ കരാറിതാ ബ്ലോഗിലും വായിക്കൂ : SNC KSEB Contract

കൂട്ടത്തില്‍ അങ്കിളിന്റെ ബ്ലോഗില്‍ ഉശിരന്‍ ചര്‍ച്ചയും : സി.എ.ജി. പറഞ്ഞതും പറയാത്തതും

പൂതിയ ലോകത്ത്‌ കാര്യങ്ങളൊക്കെ സുതാര്യമാണ്‌. അധികമൊന്നും ഒളിച്ചുവെക്കാന്‍ പറ്റില്ല.അഭയ കേസില്‍ സിസ്റ്റര്‍ സെഫി ചെയ്‌തെന്നു പറയൂന്ന ക്രൂരത നമുക്കിവിടെ തെളിവോടെ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇങ്ങിനെ ചില കാര്യങ്ങള്‍ രേഖാമുലമായതിനാല്‍ ജനപക്ഷത്തിന്‌ വിധിപറയാനായി തെളിവുകള്‍ ഏറെ.

ഇതൊരു ഗ്രൂപ്പു വഴക്കിന്റെ, കക്ഷി രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാക്കി മാറ്റാതെ ജനതയെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നായി കണ്ട്‌ നിലപാടെടുക്കുക എന്നതാണ്‌ ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്യേണ്ടത്‌.

Friday, January 23, 2009

ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക

സംഘടിത ശക്തികൊണ്ടും ബലപ്രയോഗത്തിലൂടേയും തെറ്റുകളെ ന്യായികരിച്ച്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള കുനിഷ്ടത്തരം നന്നായിട്ടറിയാവുന്നവരാണ്‌ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരും സംഘടിത മതശക്തികളും. ഒരു ശങ്കരാചാര്യര്‍ ബലാല്‍സംഗവീരനായും കൊലപാതകിയായും പിടിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഹര്‍ത്താലാചരിച്ചു, 'ഭാരത്‌ മാതാ കീ...' വിളിക്കുന്ന ബിജെപിക്കാരന്‍. പെണ്‍വാണിഭകേസില്‍ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിനെ ന്യായീകരിക്കാന്‍ മുസ്ലീംലീഗുകാരന്‍ കാട്ടികൂട്ടിയ കോപ്രായങ്ങളെല്ലാം സമീപകാല ചരിത്രം. അഭയകേസില്‍ പ്രതികളായി പാതിരിമാര്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാതരം ക്രൈസ്‌തവ മൂല്യങ്ങളേയും കാറ്റില്‍ പറത്തി അവരെ ന്യായീകരിക്കാനിറങ്ങി പള്ളിക്കാരു മുഴുക്കെ. ഉന്നത മതമൂല്യങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ ചില വ്യക്തികള്‍ വൈകൃതത്തിലെത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടില്‍ രാഷ്ടീയക്കാരും മതക്കാരും എത്തുന്നുവെങ്കില്‍ ചരിത്രപരമായി അത്തരം ദര്‍ശനങ്ങളുടേയും വിശ്വാസങ്ങളുടേയും തകര്‍ച്ചയേയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.



പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക്‌ അവസാന തെളിവായി മാറുന്നു ലാവ്‌ലിന്‍ കേസിലുള്ള സി.പി.എം. നിലപാട്‌. പിന്തുണ പിന്‍വലിച്ചതിന്‌ കേന്ദ്രം പക വിട്ടുകയാണെന്ന്‌ പോളിറ്റ്‌ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന്‍ തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?



സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച്‌ എഴുന്നള്ളിക്കുകയാണ്‌. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?



ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ്‌ ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്‌ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ്‌ പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട്‌ എഴുന്നള്ളിപ്പു നടക്കുന്നു.)



ശങ്കരാചാര്യരുടെ കാവിക്ക്‌ തീകൊടുക്കാന്‍, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട്‌ ഗോ ബാക്ക്‌ പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?

Saturday, December 13, 2008

പൂച്ച പൂലിയായപ്പോള്‍

ഇങ്ങിനെയൊക്കെ ചെയ്‌തപ്പോള്‍ പുറത്തുചാടിച്ച ആ കരിംപൂച്ച ഒര്‌ ഒന്നൊന്നര കരിപൂലിയാണെന്ന്‌ കള്ളിക്ക്‌ പുറത്തു നിന്ന്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണോ ? -അപ്പുലിക്ക്‌ മുറിവേറ്റാല്‍ പിന്നെ പറയുകയും വേണ്ടല്ലൊ

അതേ, നീതിബോധമുള്ളവന്‍ എന്നും ഒരു പുലിയാണെന്നാണ്‌ കാലം തെളിയിച്ചത്‌। അതൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിചാരിച്ചാലും തിരുത്താന്‍ പറ്റില്ല. കെ. സുരേഷ്‌കുമാര്‍ എന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി മനസ്സിലെ ഉറങ്ങാത്ത നീതിബോധത്തിന്‌ തെളിവായി മാറുന്നു. കുറച്ചൊരു തീവ്രവാദിയാണോ മൂപ്പരെന്ന്‌ പണ്ടേ, പര്‍ട്ടിക്കാര്‍ കുശുകുശുത്തിരുന്നു. സത്യസന്ധതക്ക്‌ തീവ്രവാദം എന്നൊരു മറുപേരുണ്ടെന്നും ഇതും തെളിയിച്ചു.

സിബിഐ ലവ്‌ലിന്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തെിനിടെ പുതിയ കാലത്തിന്റെ പ്രവാചകനാവാന്‍ പെടാപാടുപെടുന്ന പിണറായി സഖാവിനുവേണ്ടി പാര്‍ട്ടി മേധാവി പി। ജയരാജന്‍, ഈ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പോയി സിബിഐയെ സ്വാധീനിച്ചെന്ന്‌ വെളിപാട്‌ പറയുന്നു. ഇടക്കിടെ ഡല്‍ഹിക്ക്‌ പറക്കുന്ന പാര്‍ട്ടി സഖാക്കള്‍ നേര്‍ വിപരീതമായി സിബിഐയെ സ്വാധിനിച്ചെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതൊരു 'പിന്തിരിപ്പന്‍ ', 'മൂരാച്ചി' പറച്ചിലായി പോവും.

കേരളത്തിലെ ഏതൊരു സാധാരണക്കാരനുമുള്ള താല്‍പര്യം മാത്രമേ ഇക്കാര്യത്തില്‍ തനിക്കുള്ളു എന്ന്‌ സുരേഷ്‌കൂമാര്‍ ആണയിട്ടു പറയുന്നു. ഈ പറച്ചിലാണല്ലൊ പാര്‍ട്ടിക്കാരെ ഭയപ്പെടുത്തുന്നതും. ഏതൊരു സാധാരണക്കാരനും തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രതികളായ ഈ കേസും അഭയകസുപോലെ പണത്തിന്റേയും രാഷ്ട്രീയസ്വാധീനത്തിന്റേയും പേരില്‍ ഇഴഞ്ഞുപോവരുതെന്ന പൊതുജനഹിതം സ്വാഭാവികം.

കരിങ്കണ്ണന്റെ പ്രവചനം പോലെ, `വി.എസ്‌. നേതൃത്വത്തിലേക്ക്‌ വന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അഴിയെണ്ണേണ്ടിവരും' എന്ന 2006 മാര്‍ച്ചില്‍ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എളമരം കരീം നടത്തിയ പ്രസംഗം, അച്ചിട്ടപോലെ ശരിയായി മാറുമോ എന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടി സഖാക്കളുടെ പേടി. പുലിവാലു പോലെ കിളിരൂര്‍ കേസും ദുരൂഹതകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും അപ്പുറം സത്യം മറ നീക്കി പുറത്തു വരാനുള്ള വെമ്പലിലാണ്‌.

പിന്‍കുറി : സുരേഷ്‌കുമാറിനെപോലെ ചില ചെറുവിരലുകള്‍, വ്യവസ്ഥിതിയെ തിരുത്താന്‍ വ്യക്തിക്ക്‌ പറ്റില്ലെന്ന കമ്മ്യൂണിസ്റ്റ്‌ വാചകമടിയെ തിരുത്തുമോ ?