Wednesday, December 23, 2009
Friday, December 18, 2009
മാധ്യമങ്ങളെ കല്ലെറിയുമ്പോള്‍
വാര്‍ത്തകളിലൂടെ വരുന്ന വിഴുപ്പലക്കലുകളെ എല്ലാ അധികാരികളും ഇന്ന് ഏറ ഭയപ്പെടുന്നു. ചില ചെറു വാര്‍ത്തകളും കള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച് വേദികള്‍ പിടിച്ചടക്കി ആടാറുണ്ടെന്നതും അതിന്റെ പേരില്‍ പലരും ദുരിതമനുഭവിക്കേണ്ടി വരുന്നു എന്നതും വസ്തുത തന്നെ. തിരുത്തപ്പെടേണ്ടത് കക്ഷിരാഷ്ട്രീയ കോങ്കണ്ണു കൊണ്ടല്ല, സത്യസന്ധമായ നിലപാടുകള്‍ കൊണ്ടും സാമൂഹിക ഉത്തരവാദിത്വം കൊണ്ടുമാണ്. (മറിയം റഷീദ കേസ് പറഞ്ഞു വലുതാക്കിയത് ദേശാഭിമാനിയായിരുന്നു എന്നത് ചരിത്ര സത്യം)
ഒരു ദിവസത്തിനപ്പുറം വളര്‍ച്ച നേടാത്ത വാര്‍ത്തകളുടെ കോലാഹലങ്ങള്‍ സൃഷ്ടിച്ച് വായനക്കാരനേയും കാഴ്ചക്കാരനേയും ഹരംകൊള്ളിച്ച്, അതിനപ്പുറമുള്ള സാമൂഹീക ദൗത്യത്തിലേക്ക് വേരൂന്നാതെ പോവുന്ന പുത്തന്‍ മാധ്യമപ്രവര്‍ത്തന രീതി വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. അതേ സമയം തന്നെ, നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ ജനപക്ഷത്തുനിന്നുകൊണ്ട് നിലപാടെടുക്കുകയും കാര്യങ്ങളെയൊക്കെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ദൗത്യം ഭംഗിപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് മാധ്യമങ്ങളാണെന്നത് യാതൊരു സംശയവും കൂടാതെ പറായവുന്നതാണ്. ഈ അളിഞ്ഞ രാഷ്ട്രീയക്കാരനും മതക്കാരും എന്താണ് പൊതുസമൂഹത്തിനു വേണ്ടി ചെയ്യുന്നത് ?
കേരളത്തിലെ ഇടതുഭരണമാറ്റത്തിന് മാധ്യമങ്ങള്‍ പ്രമുഖ പങ്ക് വഹിച്ചിരുന്നു എന്നത് ഒരു വസ്തുത ആയിരിക്കെ. ഭരണത്തിലേറുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നതിന്റെ അയുക്തി എന്തുകൊണ്ടാണ് മനസ്സിലാക്കപ്പെടാതെ പോവുന്നത് ?
അധികാരവിരുദ്ധമായ മാധ്യമ നിലപാടുകള്‍ പലപ്പോഴും ചുഷണം ചെയ്യുന്നത് പ്രതിപക്ഷ അധികാര മോഹികളാണ് എന്നത് മറ്റൊരു കാര്യം. ഒരു കെട്ടുറുപ്പുള്ള പൊതുസമൂഹ നിര്‍മ്മിതിയെ കക്ഷിരാഷ്ട്രീയരാഷ്ട്രീയക്കാര് തന്ത്രപൂര്‍വ്വം പൊളിച്ചെറിയുന്നതാണ് അതിനൊരു കാരണം.
Wednesday, October 21, 2009
മാധ്യമ സിന്‍ഡിക്കേറ്റ്
കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടെന്ന് സി.പി.എം. പറയുന്ന നീരസത്തെ നിഷ്പ്രഭമാക്കും കണ്ണൂരിലെ ടോയ്ലെറ്റ് ചുമരുകള്‍. പിണറായിക്കും കോടിയേരിക്കും എതിരെ ചീറിയടുക്കുകയാണ് കണ്ണൂരിലേയും തലശ്ശേരിയിലേയും സകല മുത്രപ്പുരകളും..... സചിത്രങ്ങളായ നീരസങ്ങള്‍... നഗ്നമായ വെറുപ്പിന്റെ ആവിഷ്കാരങ്ങള്‍... തമിഴ്നാട്ടില്‍ നിന്നുള്ള തടിവട്ടുകാര്‍ക്കുപോലും കീറാമുട്ടിയായ മുട്ടന്‍ തെറികള്‍.... പാര്‍ട്ടിയുടെ മൂത്രം മൂന്നു നാളേക്കെങ്കിലും നിന്നു പോവുന്നത്ര രൂക്ഷം. എത്ര സമയം കക്കൂസില്‍ ചിലവഴിച്ചാലും കണ്ടുതീര്‍ക്കാനാവില്ല നിസ്സീമമായ ഈ ' സ്നേഹ വായ്പ് '.വിഎസ്സിനെതിരേയോ കോണ്‍ഗ്രസ്സുകാര്‍ക്കെതിരേയോ ഒറ്റ തെറിയുമില്ല. കാവ്യമാധവനോടോ സയന്‍സിനോടോ ഉള്ള നഗ്നവും വേദനാജനകവുമായ അപേക്ഷകളില്ല, അടിമുടി രാഷ്ട്രീയം, ഉടുമുണ്ടഴിച്ച മാധ്യമ സിന്‍ഡിക്കേറ്റ് !!...
-കല്പറ്റ നാരായണന് (പാഠഭേദം, സെപ്തംബര്‍ ലക്കം)
ഏതോ സോപ്പിന്റെ പരസ്യം പോലെ, "നമുക്കെല്ലാം മറക്കാം, ഇതാ ഒര് ഒറ്റമുലിയെന്ന് " മാര്‍ക്സിസത്തെ ചൂണ്ടി ആണയിട്ട്. ജനാധിപത്യത്തേയും സകല ബഹുസ്വരതകളേയും തല്ലിക്കെടുത്താന്‍ മിനക്കെട്ട നമ്മുടെ സഖാക്കളുടെ കീഴ്മേല്‍ മറിച്ചിലാണ് കല്പറ്റ സൂചിപ്പിച്ച കക്കൂസെഴുത്തുകളിലൂടെ പ്രതിഫലിച്ചത്. കാലു വെട്ടിപ്പോവാതിരിക്കാന്‍ കക്കൂസുകളിലോ പോളിംഗ് ബൂത്തുകളിലൂടെയോ അവര്‍ പ്രതികരിക്കുന്നു. കെ. സുധാകരനെപോലെ ഒരാളെ മുന്‍പിന്‍ നോക്കാതെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ എന്താണ് കാരണമെന്ന് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തോ ആവോ ? പണ്ടുള്ളവര്‍ പേറിയ സകല നന്മകളേയും ഇല്ലാതാക്കുന്ന, അധികാരത്തിന്റെ അഹന്ത പ്രകടിപ്പിച്ച് ജനാധിപത്യദ്രോഹം നടപ്പിലാക്കുന്ന നമ്മുടെ സഖാക്കള്‍, എന്നാണാവോ ഈ മസിലുപിടുത്തമൊന്ന് അയച്ചുവിടുക ?
Tuesday, October 20, 2009
"നന്മയുടെ ഉറുക്കു കെട്ടാം"
ജീവിതത്തിന്റെ മുക്കാല്‍ പങ്കും വിശ്വസിച്ചു പ്രവര്‍ത്തിച്ച മൂല്യങ്ങള്‍ക്ക് കടകവിരുദ്ധ ദിശയിലായി, നശിച്ച് നാറാണക്കല്ലുകണ്ട് പ്രേതങ്ങളായി മാറിയ നേതൃത്വങ്ങള്‍ അലഞ്ഞു തിരിയുന്ന മണ്ണിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാല്‍ ചില മരണ വാര്‍ത്തകളെങ്കിലും ഇന്ന് ഈ നാടത്രക്കും കെട്ടുപോയിട്ടില്ലെന്ന സമാധാനം നല്കുന്നു .
ജീവിതങ്ങളുടെ വൈപരീത്യങ്ങള്‍, അറിയാതെങ്കിലും പരിഹസിച്ചു നോക്കുന്ന ശീലം നമുക്കുണ്ടല്ലൊ. അങ്ങിനെ, ജീവിതകാലം മുഴുവന്‍ യുക്തിവാദിയായിരുന്ന തെരുവത്ത് രാമന് എന്ന കോഴിക്കോട്ടുകാരന് പ്രദീപം പത്രാധിപരുടെ അരയിലെ "ഉറുക്ക് " നോക്കി ഊറി ചിരിച്ചിരുന്നോ ചില പരിചാരകര്‍ ?
മരണശേഷം ആ ഉറക്കൊന്നു പൊട്ടിച്ചുനോക്കണമെന്ന് അദ്ദേഹം മകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചിരുന്ന ദര്‍ശനത്തിന്റെ പ്രയോഗം ബോദ്ധ്യപ്പെട്ടത് അങ്ങിനെയാണ്. തന്റെ ശവശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കണമെന്നും, കണ്ണുകള്‍ ദാനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതു മാനിച്ച് ബന്ധുക്കള്‍ അങ്ങിനെ തന്നെ ചെയ്യുകയും ചെയ്തു.
ഭരണകൂടത്തിന്റെ വെടി പൊട്ടിക്കലുകള്‍ അകമ്പടി സേവിച്ച് മണ്‍കുഴിയിലേക്ക് കമിഴ്ന്നു വീഴുന്നതിനേക്കാള്‍ എത്ര മഹത്തരം ഈ പ്രവര്‍ത്തി.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇതേ പോലെ മറ്റൊരു സദ് വാര്‍ത്തയും ഉണ്ടായിരുന്നു. കാാസര്‍കോഡ് മുനിസിപ്പാലിറ്റിയുടെ ജനനം മുതല്‍ കുറേ കാലത്തോളം ചെയര്‍മാനായിരുന്ന, പിന്നെ കുറേ കാലം പാര്‍ലിമെന്റേറിയനായ സഖാവ്. രാമണ്ണറൈയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്കപ്പെട്ടതായിരുന്നു ആ വാര്‍ത്ത.
കൊടിയ കക്ഷിരാഷ്ട്രീയ വിദ്വേഷങ്ങള്‍ നടമാടുന്ന ആ നാട്ടില്‍ എതിര്‍കക്ഷിക്കാരനുമായി മക്കളുടെ വിവാഹം നടത്തിയ അദ്ദേഹം അങ്ങിനെയും ചിലരുടെ മുറുമുറുപ്പിന് ഇടവരുത്തിയിരുന്നു. (ജാതി നോക്കി കെട്ടിച്ചു എന്നതായിരുന്നു മറുകണ്ടം ചാടിയ ആരോപണം. രാമണ്ണറൈയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫായ സാക്ഷാല്‍ അഴീക്കോടന്‍ രാഘവന്റെ മകന്, അവിടെ തന്നെ സ്റ്റാഫായ ഒരു ക്രിസ്ത്യാനി പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചതു കാരണം, എത്ര കാലം പാര്‍ട്ടി സഖാക്കളുടെ വീട്ടില്‍ നിന്നും ഭ്രഷ്ടനുഭവിക്കേണ്ടി വന്നു എന്ന കാര്യം കൂടി ഈ മറുകണ്ടം ചാട്ടക്കാര് അന്വേഷിക്കട്ടെ.)
Saturday, June 13, 2009
വാക്കുകള്‍ കോടികള്‍ വിഴുങ്ങുമ്പോള്‍
എന്ന പോസ്റ്റിനുള്ള കമന്റ്
മലയാളിയുടെ സാമാന്യമായ പെരുമാറ്റ രീതികളുടെ ഒരു ചെറു മാതൃക തന്നെയാണ് ചില മലയാളം ബ്ലോഗര്‍മാരുടെ ഇടപെടലുകളും. പൊതുവെ പറയുമ്പോള്‍ വിദ്യാഭ്യാസമോ, പക്വതയോ, ബോധമോ വര്‍ഗ്ഗസ്വഭാവമോ (തൊഴിലെടുക്കുന്നവന്റെ) അതിന്റെയൊക്കെ നന്മയോ ജനാധിപത്യബോധമോ ഒന്നും ഇവിടെ നിഴലിച്ചു കാണില്ല. -ജനാധിപത്യപരമായ സമീപനങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താവുന്ന ഒരിടമായിട്ടുകൂടി- മലയാളിയുടെ വിഭജിതമായ, പ്രാകൃതമായ (ജാതീയമെന്നു തോന്നുന്ന സ്വഭാവങ്ങള്‍ അവലംഭിക്കുന്ന) ധാരണകളോട് അള്ളിപ്പിടിച്ചുകിടന്നുകൊണ്ടുതന്നെയുള്ള ചില സാമൂഹിക പെരുമാറ്റ രീതികള്‍ തന്നെ ഇവയും. ഒരു പക്ഷേ, അടിയുറച്ച ഒരു സംസ്കാരമോ, വേരോട്ടമോ അവകാശപ്പെടാനില്ലാത്ത, മലയാളിയുടെ പ്രാകൃതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഉള്ള പെട്ടെന്നുള്ള ഒരു എടുത്തുചാട്ടത്തിന്റെ ഹാംഗ്ഓവാര്‍ കൊണ്ടാവാം ഇത് ഇങ്ങിനെ സംഭവിക്കുന്നത്.
കൊലപാതകിയായ ശങ്കരാചാര്യര്‍ക്കുവേണ്ടി (ബിജെപിയുടെ "ഭാരത് ബന്ദ്" എപ്പോഴും കേരളത്തിലും ജമ്മുവിലും മാത്രം), പെണ്‍വാണിഭക്കാരനായ നേതാവിനുവേണ്ടി, അഭയയുടെ കൊലപാതകികള്‍ക്കുവേണ്ടി.. അങ്ങിനെ അങ്ങിനെ.... ഇപ്പോഴിതാ കമ്മ്യൂണിസ്റ്റ് അഴിമതി നേതാവിന് വേണ്ടി (കമ്മ്യൂണിസ്റ്റുകാരന് "നേതാവില്ല സഖാവേ" ഉള്ളൂ എന്നത് ഒരു ചിതലെടുത്ത പ്രയോഗം)
ഒരു പക്ഷേ, കാര്യസാദ്ധ്യത്തിനുള്ള വല്ലാത്ത നന്ദിപ്രയോഗം, അല്ലെങ്കില്‍ ചില മതവിശ്വാസങ്ങള്‍പോലെ ആഴത്തിലുള്ള അടിമത്വബോധം, അല്ലാതെ മനുഷ്യര്‍ക്കിങ്ങിനെ ന്യായീകരിക്കാന്‍ കഴിയില്ല.
പിന്നെ, ലാവ്ലിന് പണത്തിന്റെ കാര്യം. ഒരു പക്ഷേ, പോളിറ്റ്ബ്യൂറോവരെ വിഹിതമെത്തിക്കഴിഞ്ഞിരിക്കും. പാര്‍ട്ടി വരുമാനത്തിന്റെ കണക്കെടുക്കട്ടെ. പിന്നെ ഫാരിസ് അബൂബക്കര്‍മാരുടെ ഡിമാറ്റ് അക്കൗണ്ടുകളുടെ കണക്കും, ബിനാമി വിഹിതങ്ങളും.
ലാവ്ലിന് പ്രശ്നത്തില്‍ "രാഷ്ട്രീയമായി നേരിടും" എന്ന പ്രയോഗം പിന്നെ പാര്‍ട്ടി വിഴുങ്ങി. ഇപ്പോഴിതാ ഗവര്‍ണര്‍ക്കെതിരെ വാചകോലാഹലങ്ങള്‍. എന്തൊരു ഭരണഘടനാ സ്നേഹം ! . അതും തണുത്തത് അഡ്വക്കറ്റ് ജനറലിന്റെ റക്കമന്റേഷനില്‍ ഗവര്‍ണര്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന വാചകം വായിച്ചപ്പോള്‍... നടക്കട്ടെ... നടക്കട്ടെ .....
Tuesday, February 10, 2009
കഴുതപ്പുലികളുടെ കാലം



Friday, February 6, 2009
ലവ്ലിന് കരാര്‍ ബ്ലോഗില്‍
ലവ്ലിന് കരാറിതാ ബ്ലോഗിലും വായിക്കൂ : SNC KSEB Contract
കൂട്ടത്തില്‍ അങ്കിളിന്റെ ബ്ലോഗില്‍ ഉശിരന്‍ ചര്‍ച്ചയും : സി.എ.ജി. പറഞ്ഞതും പറയാത്തതും
പൂതിയ ലോകത്ത് കാര്യങ്ങളൊക്കെ സുതാര്യമാണ്. അധികമൊന്നും ഒളിച്ചുവെക്കാന്‍ പറ്റില്ല.അഭയ കേസില്‍ സിസ്റ്റര്‍ സെഫി ചെയ്തെന്നു പറയൂന്ന ക്രൂരത നമുക്കിവിടെ തെളിവോടെ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇങ്ങിനെ ചില കാര്യങ്ങള്‍ രേഖാമുലമായതിനാല്‍ ജനപക്ഷത്തിന് വിധിപറയാനായി തെളിവുകള്‍ ഏറെ.
ഇതൊരു ഗ്രൂപ്പു വഴക്കിന്റെ, കക്ഷി രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാക്കി മാറ്റാതെ ജനതയെ നേരിട്ടു ബാധിക്കുന്ന പ്രശ്നായി കണ്ട് നിലപാടെടുക്കുക എന്നതാണ് ഒരു പൗരന് എന്ന നിലയില്‍ ചെയ്യേണ്ടത്.
Thursday, February 5, 2009
കലികാല കുതറ നാമം

Thursday, January 29, 2009
രക്തസാക്ഷിദിനം

ചിത്രം : ഗൂഗിള്‍ SEARCH
ശിഖരങ്ങളില്ലാതെ ഒറ്റക്കൊരു ഊക്കന്‍ തെങ്ങു പോലെ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കാന്‍ മനുഷ്യനാവില്ലല്ലൊ. ഒട്ടനവധി ശിഖരങ്ങളും ആഴങ്ങളില്‍ വേരുകളുമായാണ് നമ്മുടെ നിലനില്പ്.. അതു കൊണ്ടാവാം മറ്റു ചില ജീവികളെ പോലെ ജനിച്ചപ്പൊഴെ നമ്മള് മൂടും തട്ടി ഇറിങ്ങിയോടാത്തത്. ചുറ്റുപാടുള്ളവരുടെ സഹായം കൂടാതെ മനുഷ്യനു നിലനില്പില്ലാത്തതുകൊണ്ട് നാം 'സാമൂഹിക മൃഗ'മായി.
പോസിറ്റീവോ നഗറ്റിവോ ആയികൊള്ളട്ടെ ഓരോ മനുഷ്യനും അറിഞ്ഞോ അറിയോതെയോ ഒരു സാമൂഹജിവി എന്ന നിലയിലുള്ള ദൗത്യം നിര്‍വ്വഹിക്കുന്നു.
തന്റേയും സഹജീവികളുടേയും വരാനിരിക്കുന്ന തലമുറകളുടേയും സന്തോഷത്തിനും നന്മ നിറഞ്ഞ ജീവിതത്തിനുമായി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ടവരൊട്ടനവധി. രക്തസാക്ഷികളായി പരിഗണിക്കപ്പെടുന്ന ആ ഒരു പരമ്പരയുടെ പ്രവര്‍ത്തനഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വാതന്ത്ര്യവും എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തി ആവില്ല. നേരിട്ടുള്ള സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, സയന്‍സ്, സാങ്കേതികം, ദര്‍ശനം തുടങ്ങി എത്രയോ വിപുലമാണ് അതിന്റെ മേഖല. അതിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ മനുഷ്യസമൂഹത്തിനുവേണ്ടി പൊലിഞ്ഞുപോയവര്‍ എത്രയോ പേര്.
ചില നന്മകള് സമൂഹത്തില്‍ സ്ഥാപിക്കാന്‍മാത്രമായിരുന്നില്ല, ചില തിന്മകള്ക്ക് ഇടം നല്കാതിരിക്കാനും ചിലപ്പോള്‍ രക്തസാക്ഷിത്വങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഒരു അമ്പതു വര്‍ഷക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണ മേഖലയില്‍ നിന്നും കാവി ഫാസിസ്റ്റുകളെ അകറ്റിമാറ്റാന്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട് കഴിഞ്ഞു.
അധികാരത്തിനോട് പുറം തിരിഞ്ഞുനടന്ന ആ മഹാത്മാവിന്റെ രക്തസാക്ഷിദിനത്തില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മനസ്സ് നമിക്കട്ടെ.
Friday, January 23, 2009
ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക
പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക് അവസാന തെളിവായി മാറുന്നു ലാവ്ലിന് കേസിലുള്ള സി.പി.എം. നിലപാട്. പിന്തുണ പിന്‍വലിച്ചതിന് കേന്ദ്രം പക വിട്ടുകയാണെന്ന് പോളിറ്റ്ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന് തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?
സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച് എഴുന്നള്ളിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?
ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ് പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട് എഴുന്നള്ളിപ്പു നടക്കുന്നു.)
ശങ്കരാചാര്യരുടെ കാവിക്ക് തീകൊടുക്കാന്, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട് ഗോ ബാക്ക് പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?
Friday, January 2, 2009
ജനകീയജനാധിപത്യ വിപ്ലവം
പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്സിസ്റ്റ്ു തമ്പ്രാക്കന്മാര് പോലിസ് സ്റ്റേഷന് ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ് മലയാളി 2009നേയും വരവേറ്റത്.
പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട് കേരളത്തില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പോലീസ് സ്റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ് നിര്‍മ്മിക്കുമെന്ന് ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.
"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ് പോലീസ് സ്റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്, ഭരിക്കപ്പെടുന്നതും നമ്മള്, പോലീസും നമ്മള്, ക്രിമിനലുകളും നമ്മള്.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത് ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.
ഇന്ന് ഡിവൈഏഫ്ഐ ക്കാരന് പോലീസ് സ്റ്റേഷന് ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്സലേറ്റുകാരനും അതുപോലെ ചെയ്താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട് അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട് കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്, ജമാഅത്തെ ഇസ്ലാമി, നക്സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്.
അധികാരവും പണവും ഉള്ളവന് നിയമപാലന സംവിധാനങ്ങളേയും എന്തിന് കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്പക്ഷികള് ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.